പേരാമ്പ്ര: പഴയ കുറുമ്പ്രനാട്ടു താലൂക്കിൽപ്പെട്ട പയ്യോർ മലയിലെ ചിരപുരാതനമായ ഭഗവതി ക്ഷേത്രമാണ് എളമാരൻ കുളങ്ങര ക്ഷേത്രം. സംഘകാല കൃതികളിൽ പോലും പരാമർശിക്കപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്. പയ്യോർമല മുത്തശ്ശി എന്ന പേരിലാണ് എളമാരൻ കുളങ്ങര ക്ഷേത്രത്തിലെ ഭഗവതി അമ്മയെ അറിയപ്പെടുന്നത്.
ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവത്തിലെ പ്രധാന ചടങ്ങുകൾ നടക്കുക ആറാട്ടു ദിവസമായ ആറാം നാളിലാണ്. അതിൽ പ്രധാധമായ നായാട്ടു വരവും, കരടി വരവും ഇന്ന് ക്ഷേത്രത്തിൽ നടക്കുകയാണ്. എളമാരൻ കുളങ്ങര അമ്മ ഭഗവതി നായാട്ടിനായി പരിവാര സമേതം പോയതിൻ്റെ ഓർമ്മ പുതുക്കലാണ് നായാട്ട് വരവിലൂടെ ഉദ്ദേശിക്കുന്നത്. ക്ഷേത്രത്തിൽ നിന്നും കുറച്ചകലെയുള്ള കൈതാവ് പാറയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് നായാട്ടു വരവ്.
ഭഗവതി അമ്മ പരിവാര സമേതം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ രാവിലെ തന്നെ കൈതാവ് പാറയിലേക്ക് പുറപ്പെടുന്നതോടെയാണ് നായാട്ടു വരവിൻ്റെ ചടങ്ങുകൾ ആരംഭിക്കുക. ഒരു ദിവസം മുഴുവൻ കാട്ടിൽ വേട്ടയാടി കിട്ടിയ വേട്ടമൃഗങ്ങളെയും കൊണ്ട് വിജയശ്രീലാളിതയായി ഭഗവതിയമ്മ വരുന്നതാണ് നായാട്ടു വരവ്. ആനപ്പുറമേ റിവാദ്യഘോഷങ്ങളും പരിവാരങ്ങളും വേട്ട നായയും തോക്കും കുന്തവുമായിട്ടാണ് നായാട്ടു യാത്ര ആരംഭിക്കുക. മടക്കയാത്ര ആചാരാനുഷ്ഠാനങ്ങളോടെ ക്ഷേത്രത്തിൽ പ്രവേശിക്കും. വേട്ടമൃഗത്തെയും കൊണ്ട് വിജയഭേരി മുഴക്കിയാണ് നായാട്ടു വരവ് കടന്നു വരിക.
ആദ്യകാലങ്ങളിൽ രാവിലെ മുതൽ നടന്നു പോന്നിരുന്ന ഈ വരവ് ഇപ്പോൾ വൈകുന്നേരമാണ് നടക്കുന്നത്. സന്ധ്യയോടെ ക്ഷേത്രത്തിൽ നിന്നും പരിവാര സമേതം പുറപ്പെട്ട് പഴയ നായാട്ടിനെ അനുസ്മരിപ്പിച്ച് മല്ലിശ്ശേരി താഴെ എത്തി അവിടത്തെ ചടങ്ങിനു ശേഷം തിരിച്ചെഴുന്നള്ളത്ത് ആരംഭിക്കും. ഗതകാല സ്മരണകളുണർത്തി വാദ്യങ്ങളുടെയും പരിവാരങ്ങളുടെയും ആർപ്പുവിളികളോടെയും തൻ്റെ വിജയത്തിൻ്റെ ഗമയിൽ ആനപ്പുറത്ത് എഴുന്നള്ളി ക്ഷേത്രത്താൻ പ്രവേശിക്കുന്നതോടെ നായാട്ടു വരവിന് സമാപനമാവുന്നു. ഭഗവതി അമ്മയുടെ വിജയത്തെ ആഘോഷിക്കുന്ന വരവാണ് നായാട്ടു വരവെങ്കിൽ പരാജയവുമായി ബന്ധപ്പെട്ടതാണ് കരടി വരവ്.


പതിവ് പോലെ എളമാരൻ കുളങ്ങര ഭഗവതി അമ്മ ഒരു ആണ്ടിൽ നായാട്ടിനായി പരിവാരസമേതം പോയി. അമ്മയും പരിവാരങ്ങളും ഒരു ദിവസം മുഴുവനും കാട്ടിൽ ചിലവഴിച്ചിട്ടും ഒരു മൃഗത്തെ പോലും കാണാൻ കഴിഞ്ഞില്ല. സമയം കഴിഞ്ഞതോടെ വ്യസനത്തോടെ തിരിച്ചു പോരേണ്ടി വന്നു. ഇതിനു മുൻപ് ഒരിക്കൽ പോലും ഇങ്ങനെ വെറും കൈയ്യുമായി മടങ്ങേണ്ടി വന്നിട്ടില്ല. മാലോകരാൽ അപമാനിതയാവുമെന്നചിന്ത അമ്മയെ വല്ലാതെ അലട്ടി. അമ്മ വെറും കൈയോടെ തിരിച്ചു വരുന്നതു കണ്ട ഞാണിയത്ത് തെരുവിലെ ഗണപതി ഭഗവാൻ തെല്ലു പരിഹാസത്തോടെ അമ്മയെ സഹായിക്കാനൊരുങ്ങി.
വേട്ടമൃഗമില്ലാതെ അമ്മ തിരിച്ചു ചെല്ലുന്നത് മറ്റു ദേവതകൾക്കും മോശമാണെന്നതിനാൽ ജീവനോടെ ഒരു കരടി മൃഗത്തെ അമ്മക്ക് നൽകി. അങ്ങനെ പരാജയഭാരമായി തല കുനിച്ചു വന്ന അമ്മയ്ക്ക് എളമാരൻ കുളങ്ങരയിലേക്ക് തലയുയർത്തി വരാനുള്ള അവസരം തൊട്ടടുത്തുള്ള ഞാണിയത്ത് തെരു ക്ഷേത്രത്തിലെ ഗണപതി ഭഗവാൻ ഒരുക്കി കൊടുത്തു എന്ന ഐതിഹ്യത്തിൻ്റെ സ്മരണാർത്ഥം നടത്തുന്ന വരവാണ് കരടി വരവ്. ഗണപതിയുടെ തിരുമുമ്പിൽ നിന്നാരംഭിച്ച് ആനയും വാദ്യഘോഷങ്ങളും വേഷം കെട്ടിയ കരടിയും പരിചാരകരുമായി പേരാമ്പ്ര നഗരത്തിലൂടെ പ്രദിക്ഷണം നടത്തി ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നതോടെയാണ് കരടി വരവ് സമാപിക്കുന്നത്.
The arrival of the hunter and the arrival of the bear, renewing memories of the past































